2010, ഏപ്രിൽ 14, ബുധനാഴ്‌ച

വീണ്ടും ഒരു കക്കയം ക്യാമ്പ്

വീണ്ടും ഒരു കക്കയം ക്യാമ്പ്. അനധികൃത തടങ്കല്‍ കേന്ദ്രത്തില്‍ അതിക്രൂരമായ കസ്റ്റഡി മരണം. അമ്പരപ്പിക്കുന്ന ആ സത്യത്തിലേക്കും തിരിച്ചറിവിലേക്കുമാണ് പാലക്കാട്ടുനിന്നുള്ള വാര്‍ത്തകള്‍ നയിക്കുന്നത്.
കേരളത്തെയാകെ വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തു പാലക്കാട്ടെ വീട്ടമ്മയുടെ കൊലപാതകം. ആ കേസിലെ ഒന്നാം പ്രതിയാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതിയെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചെന്നായിരുന്നു പോലീസ് വിശദീകരണം. പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറയ്ക്കു വിധേയനായി കൊല്ലപ്പെട്ടു എന്നാണ് ആരോപണം.
അവിശ്വസനീയമാണ് ഇതിനകം വെളിപ്പെട്ട വസ്തുതകള്‍. കോയമ്പത്തൂരിലെ കൗണ്ടന്‍ പാളയത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കൊണ്ടുപോയത് പാലക്കാടിനു പകരം മലമ്പുഴയിലേക്കാണ്. അവിടെ ജലസേചന വകുപ്പിന്റെ ഗസ്റ്റ്ഹൗസ് ഭരണഘടനാബാഹ്യമായ തടങ്കല്‍ പാളയമാക്കി ഉപയോഗിച്ചു. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം നിയമവിരുദ്ധമായ ക്രൂരപീഡനങ്ങള്‍ക്ക് പ്രതി സമ്പത്തിനെ വിധേയമാക്കി. ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, അടി, ഇടി, ബൂട്ടിട്ടു ചവിട്ടല്‍ തുടങ്ങി ആ ശരീരത്തിലേല്പിച്ച ഞെട്ടിപ്പിക്കുന്ന മര്‍ദനമുറകളും പരിക്കുകളുടെ വിവരവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി വെളിപ്പെടുത്തുന്നു:
ദേഹത്താകെ 63 മുറിവുകള്‍. തലയില്‍ മാത്രം ഒമ്പത്. ഒടിഞ്ഞ വാരിയെല്ലുകള്‍ മൂന്ന്. നാഭിയില്‍ ചവിട്ടേറ്റതിന്റെ പാടുകള്‍. ആറു കൂര്‍ത്ത അഗ്രങ്ങളുള്ള ലോഹക്കട്ടയില്‍ നിന്നേറ്റ നിരവധി മുറിവുകള്‍. അരക്കെട്ടിലും പുറത്തും ബാറ്റന്റെ അഞ്ച് അടിപ്പാടുകള്‍. ഇളകിയ ഇടുപ്പെല്ല്. തലയില്‍ കല്ലുകൊണ്ടിടിച്ചതിന്റെയും ചുമരില്‍ തലവെച്ചിടിച്ചതിന്റെയും പരിക്കുകള്‍. തലയുടെ മുറിവില്‍ നിന്നും വാര്‍ന്നൊഴുകിയ ചോരപ്പാടുകള്‍. ആന്തരിക രക്തസ്രാവവും തലച്ചോറില്‍ നിന്നുള്ള രക്തസ്രാവവും. വലത്തെ ഇടുപ്പ് പിന്നിലേക്ക് വലിച്ചമര്‍ത്തി നിലത്തുകിടത്തി കാലുകള്‍ വലിച്ചകത്തി മര്‍ദിച്ചെന്നും ബോധം നശിച്ചിട്ടും മര്‍ദനം തുടര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ മൊഴി.
ഈ വെളിപ്പെടുത്തലുകള്‍ നയിക്കുന്നത് അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ പോലീസ് മര്‍ദനങ്ങളുടെ ചരിത്രത്തിലേക്കാണ്. കോഴിക്കോട്ടെ കക്കയം ക്യാമ്പും മാലൂര്‍കുന്നിലെ ക്യാമ്പും ഇത് ഓര്‍മിപ്പിക്കുന്നു. ഇലക്ട്രിസിറ്റി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കക്കയത്തെ ഗസ്റ്റ്ഹൗസിലാണ് അന്ന് ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കലും ലോക്കല്‍ പോലീസിന്റെ ഡി.ഐ.ജി. മധുസൂദനനും എസ്.പി. ലക്ഷ്മണയും താവളമാക്കിയത്. കക്കയത്തെ ആള്‍വാസമില്ലാത്ത, ജീവനക്കാരുടെ താത്കാലിക ക്വാര്‍ട്ടേഴ്‌സുകളാണ് തടവറയും മര്‍ദന ക്യാമ്പുകളുമാക്കി അന്ന് ഉപയോഗിച്ചത്. അവിടെ ബെഞ്ചില്‍ കിടത്തി ഉലക്കകൊണ്ടുള്ള ഉരുട്ടലിനിടയിലാണ് ഈച്ചരവാര്യരുടെ ഏകമകന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജന്‍ മരണപ്പെട്ടത്. അതേത്തുടര്‍ന്നാണ് കക്കയത്തു നിന്ന് ഈ രഹസ്യതടവറയും മര്‍ദനക്യാമ്പും കോഴിക്കോട് മാലൂര്‍കുന്നിലേക്ക് മാറ്റിയത്. അതും മറ്റൊരു വകുപ്പിനു കീഴിലുള്ള ഹൗസിങ് ബോര്‍ഡിന്റെ ഉത്ഘാടനം നടക്കാത്ത ബഹുനിലക്കെട്ടിടത്തിലേക്ക്.
പക്ഷേ, അതു നടന്നത് പൗരാവകാശങ്ങളും പത്രസ്വാതന്ത്യവും എടുത്തുകളഞ്ഞ, ഭരണകൂടത്തിനും അതിന്റെ കാവലാളുകള്‍ക്കും കസ്റ്റഡിയിലെടുക്കുന്നവന്റെ ജീവന്‍ പിഴുതെടുക്കാന്‍ ഭരണഘടനാപരമായി അനുവാദവും അധികാരവും ലഭിച്ച അടിയന്തരാവസ്ഥയുടെ, നട്ടുച്ചയിലും കൂരിരുട്ടുനിറഞ്ഞ ദിവസങ്ങളിലായിരുന്നു. അതേ മാതൃകയിലാണ് 34 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ മലമ്പുഴയില്‍ ജലസേചന വകുപ്പിന്റെ ഗസ്റ്റ്ഹൗസ് തടങ്കല്‍പ്പാളയമാക്കി മറ്റൊരു മനുഷ്യജീവനെടുത്തത്. അതും ജനാധിപത്യത്തിന്‍േറയും മനുഷ്യാവകാശത്തിന്‍േറയും വിവരാവകാശത്തിന്റെയും സൂര്യന്‍ ഉച്ചസ്ഥായിയില്‍ കത്തിജ്വലിച്ചുകൊണ്ടിരിക്കെ. കസ്റ്റോഡിയല്‍ ക്രൂരത ഒരു സാംസ്‌കാരിക സമൂഹവും നിയമവും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന കാലത്ത്. ഭരണഘടനയുടെ 14, 19 ,21 വകുപ്പുകള്‍ തടവുകാരുടെ ജയില്‍ മതിലുകള്‍ക്കുപോലും തടഞ്ഞുനിര്‍ത്താനാകില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍. കക്കയം ക്യാമ്പിലും മാലൂര്‍ കുന്നിലും ശാസ്തമംഗലം ക്യാമ്പിലും ഒക്കെ അടിയന്തരാവസ്ഥയില്‍ പരീക്ഷിച്ച മര്‍ദനമുറകളാകെ മലമ്പുഴയില്‍ സമാഹരിച്ച് പ്രയോഗിച്ചു. കേവലം 173 സെന്റിമീറ്റര്‍ നീളവും 45 കിലോ തൂക്കവുമുള്ള ഒരു മനുഷ്യശരീരത്തില്‍.
വിരോധാഭാസമെന്നുപറയട്ടെ, പോലീസ് മാന്വലും ഭരണഘടനാവ്യവസ്ഥകളും മനുഷ്യാവകാശ നിയമങ്ങളും ചവിട്ടിയരക്കുന്ന ഈ തടങ്കല്‍ പാളയം ഒരുക്കിയത് കോടിയേരി ബാലകൃഷ്ണന്‍ എന്ന കേരള ആഭ്യന്തരമന്ത്രിയുടെ ഭരണത്തിന്‍ കീഴിലാണ്. അടിയന്തരാവസ്ഥയുടെ കൂരിരുട്ട് നീങ്ങിയപ്പോള്‍ നിയമവിരുദ്ധ തടങ്കല്‍പ്പാളയങ്ങളുടെയും പോലീസിന്റെ കൊടും ക്രൂരതകളുടെയും കേട്ടുകേള്‍വിയില്ലാത്ത ഭീകരചിത്രങ്ങളാണ് ജനങ്ങളുടെ മുമ്പിലെത്തിയത്. അതിനെതിരായ പൊതുജനവികാരത്തിന്റെ ആകെ പ്രതീകമായി മാറിയ ഈച്ചരവാര്യര്‍ക്കൊപ്പം കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്കെതിരെ ജാഥ നയിച്ച യുവജനനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ''എന്റെ മകന്‍ അനുഭവിച്ചത് ഇനി ലോകത്ത് ഒരാള്‍ക്കും സംഭവിക്കരുതേ''യെന്ന ഈച്ചരവാര്യരുടെ പ്രാര്‍ഥന ഇപ്പോഴും മാറ്റൊലിക്കൊള്ളുന്ന നാട്ടിലാണ് കോടിയേരിയുടെ കീഴിലെ പോലീസ് വീണ്ടും അതാവര്‍ത്തിച്ചത്. കൊലക്കേസ് പ്രതികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് നിയമാനുസൃത നടപടികള്‍ക്ക് വിധേയരാക്കാതെ നിയമവിരുദ്ധമായ രഹസ്യതാവളത്തില്‍ കൊണ്ടുപോയി മര്‍ദിച്ചു കൊന്നു എന്നതാണ് മലമ്പുഴ സംഭവത്തിന്റെ പ്രത്യേകത. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ തൊട്ട് കേസ് അന്വേഷണത്തിനുപോയ പോലീസുകാര്‍ വരെ ഈ നിയമവിരുദ്ധ സങ്കേതത്തില്‍ പങ്കാളികളായി.
ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഇനി വിശദീകരിക്കപ്പെടേണ്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തീരുമാനപ്രകാരം ഇതു സാധ്യമാവുമോ? പ്രതിയെ കോയമ്പത്തൂരില്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ മലമ്പുഴ ഗസ്റ്റ്ഹൗസില്‍ തടവറ ഒരുക്കിക്കഴിഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടുകഴിഞ്ഞു. പിറ്റേന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും അഞ്ചു മണിയോടെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നെന്നും രാത്രി 12 മണിയോടെ പ്രതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നുമുള്ള പോലീസ് കഥ വ്യാജമാണെന്നും വ്യക്തമായി. മലമ്പുഴ ഗസ്റ്റ്ഹൗസില്‍ പ്രതി കൊല്ലപ്പെട്ട ശേഷം പോലീസിനിങ്ങനെ ഒരു കഥ പടച്ചുണ്ടാക്കേണ്ടതുണ്ട്. നക്‌സലൈറ്റ് വര്‍ഗീസ് പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു എന്ന് പറഞ്ഞതുപോലെ അടിയന്തരാവസ്ഥയുടെ മറവില്‍ രാജനെ കസ്റ്റഡിയിലേ എടുത്തിട്ടില്ലെന്ന് വാദിച്ചതുപോലെ.

വ്യവസ്ഥാപിതമായ ഒരു പോലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ഇതറിയാതെ ഇത്തരമൊരു സംഭവം നടക്കുമോ എന്ന് ആ സംവിധാനത്തിന്റെ തലപ്പത്തുള്ളവര്‍ ജനങ്ങളോട് വിശദീകരിക്കേണ്ട സമയം വൈകി. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതക പ്രശ്‌നത്തില്‍ അന്വേഷണത്തിന്റെ ഓരോ ചുവടുവെപ്പും ഉന്നതലങ്ങളില്‍ നിന്ന് നിരീക്ഷിക്കപ്പെടുന്നതാണ്; ഓരോ ചുവടുവെപ്പും കൃത്യമായി മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. പ്രതിയെ 28-ാം തീയതി കൗണ്ടന്‍ പാളയത്തു നിന്ന് കസ്റ്റഡിയിലെടുത്ത വിവരം നമ്മുടെ പോലീസ് ഈ സംവിധാന മേധാവികള്‍ അറിയാതിരിക്കുന്നതെങ്ങനെ? പ്രതിയെ മലമ്പുഴയില്‍ കൊണ്ടുപോയതും മണിക്കൂറുകള്‍ ചോദ്യം ചെയ്തതും അവര്‍ അറിഞ്ഞിരിക്കണം. അപ്പോള്‍ ഈ രഹസ്യപോലീസ് താവളത്തില്‍നടന്ന നിയമവിരുദ്ധ അരും കൊലയ്ക്കും പോലീസ് സംവിധാനത്തിന്റെയും ഭരണതലത്തിന്റെയും ഉന്നതന്‍മാര്‍ ഒരുപോലെ ഉത്തരവാദികളാണ്. അത്ഭുതകരമെന്നു പറയട്ടെ അവരാരും ഇനിയും പ്രതികരിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് ക്രൈംബ്രാഞ്ച് തലത്തില്‍ അന്വേഷണം നടക്കുന്നു എന്ന സ്വാഭാവികമായ നടപടിക്രമം ഒഴിച്ചാല്‍.

വര്‍ഗീസിനെ കെട്ടിയിട്ട് പോലീസ് നിറയൊഴിച്ചു കൊന്നത്, എന്തു ചെയ്താലും അതിനെ ന്യായീകരിക്കാനുള്ള ഒരു രാഷ്ട്രീയ ഭരണനേതൃത്വം പോലീസ് മേധാവികള്‍ക്ക് പിന്നിലുണ്ട് എന്ന ധൈര്യം കൊണ്ടായിരുന്നു. ഭരണകൂട ഭീകരത അഴിഞ്ഞാടിയ അടിയന്തരാവസ്ഥയിലായിരുന്നു കക്കയം ക്യാമ്പും മറ്റും. ജനാധിപത്യ സംവിധാനങ്ങള്‍ക്കു മേല്‍ വ്യക്തികളുടെ സ്വേച്ഛാധിപത്യം മേല്‍ക്കൈ നേടുമ്പോഴും ഭരണഘടനാ ബാഹ്യശക്തികള്‍ പിടിമുറുക്കുമ്പോഴുമാണ് ഈ സ്ഥിതി ഉണ്ടാവുക. കേരളം ഇപ്പോള്‍ ആ പതനത്തിലേക്കെത്തി എന്നാണ് മലമ്പുഴ വ്യക്തമാക്കുന്നത്.

ജനങ്ങളോടും ജനാധിപത്യ സംവിധാനങ്ങളോടും ചുമതലാബോധവും ഉത്തരവാദിത്വവുമുള്ള ഒരു പോലീസ്‌സേന എന്ന നിലയിലേക്ക് മാറാനുള്ള നീണ്ട പ്രക്രിയയിലൂടെയാണ് അടിയന്തരാവസ്ഥയ്ക്കു ശേഷം കേരള പോലീസ് സേന മുന്നോട്ടു പോന്നിട്ടുള്ളത്. തിരുവനന്തപുരത്തെ ഉദയകുമാറിന്റെ ലോക്കപ്പ് കൊല തുടങ്ങിയ സംഭവങ്ങളെ രാഷ്ട്രീയമായി മുതലെടുത്ത് അധികാരത്തില്‍ വന്നതാണ് കോടിയേരിയുടെ ഗവണ്‍മെന്റ്. ആദ്യമാസങ്ങളില്‍ ഗുണപരമായ വലിയ മാറ്റം ക്രമസമാധാനത്തിലും പ്രകടമായിരുന്നു. അതെല്ലാം അട്ടിമറിക്കുന്നതും പൊലീസ് സംവിധാനത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതുമാണ് പിന്നീട് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍മാരെ രാഷ്ട്രീയക്കൂറുള്ളവരായി തരംതിരിച്ചുപയോഗപ്പെടുത്തിയതിന്റെ പ്രത്യാഘാതവും. പോലീസ് ഭീകരത ചുരമാന്തുകയാണ്.

വീട്ടമ്മയുടെ കൊലപാതകം തീര്‍ത്തും അപലപനീയമാണ്. കുറ്റവാളികള്‍ നിയമത്തിന്റെ വഴിയിലൂടെയാണ് ശിക്ഷിക്കപ്പെടേണ്ടത്. ഈ പോലീസ് ക്രൂരതയ്ക്ക് പ്രതിയായതിന്റെ പേരില്‍ ഇളവില്ല. അത് സംവിധാനത്തിന്റെ വഴി പിഴച്ചപോക്കാണ്.

വ്യവസ്ഥാപിതമാര്‍ഗം വിട്ട് മലമ്പുഴയുടെ വഴിയാണ് കോടിയേരിയുടെ പോലീസ് തിരഞ്ഞെടുത്തതെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കാകെയുള്ള മുന്നറിയിപ്പാണ്. ഈ കൊലയറയിലേക്ക് നാളെ ആരും പിടിച്ചെറിയപ്പെടാം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ രാഷ്ട്രീയമില്ലാത്തവരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ.

Mathrubhumi

പേടി തോന്നുന്നോ??? ...........

4 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും പേടി തോന്നുന്നു. കഷ്ട്ടം !!! :(

    മറുപടിഇല്ലാതാക്കൂ
  2. മാതൃഭൂമി വാര്‍ത്തയാണ് മുകളില്‍ ചെര്ത്തതെന്കില്‍ വാര്‍ത്തയുടെ സത്യസന്ധതയില്‍ വിശ്വാസമില്ല.
    പ്രതിക്ക് സംഭവിച്ച മര്ദനങ്ങള്‍ക്ക് പോലീസുകാര്‍ തീര്‍ച്ചയായും ഉത്തരവാദികളാണ്. അതിനവര്‍ അര്‍ഹിക്കുന്ന ശിക്ഷക്ക് വിധേയരാവേണ്ടാവര്‍ തന്നെ.
    അതിനെ കക്കയം ക്യാമ്പുമായി താരതമ്യം ചെയ്യുന്നതാണ് മാതൃഭൂമിയുടെ രാഷ്ടീയം. ജനങ്ങളെ വിഡികളാക്കാന്‍....
    പോലീസില്‍ ഇനിയും വളരെ മാറ്റങ്ങള്‍ അനിവാര്യം തന്നെ. അതിലാര്‍ക്കും തര്‍ക്കം ഇല്ല തന്നെ.

    വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സമീപകാലത്തെ ഏറ്റവും പൈശാചികമായ ഒരു സംഭവത്തിലേക്ക് വിരല്‍ചൂണ്ടിയതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. ഭീകരം തന്നെ ! പോലീസിന്റെ ചവിട്ടു കൂടുതലെട്ടത്‌ കമ്മുനിസ്ടുകര്‍ക്കനെങ്കിലും അവര്‍ ഭരിക്കുന്പോഴും ഇത്തരം ക്രൂരതകള്‍ അവര്ത്തിക്കപെടുന്നു എന്നത് കഷ്ടം ആണ് !

    മറുപടിഇല്ലാതാക്കൂ